[Photo Courtesy : X]
ഇസ്ലാമാബാദ് : പാക് അധീന കശ്മീർ വീണ്ടും അതീവ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇസ്ലാമാബാദിനെതിരായ വ്യാപക പ്രതിഷേധങ്ങൾക്കിടെ ഇന്ത്യൻ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതിന് 600-ലധികം പൗരാവകാശ പ്രവർത്തകരെ പാക്കിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മേഖലയിലെ രാഷ്ട്രീയ സംഘർഷവും പ്രതിഷേധങ്ങളും കൂടുതൽ കടുത്തത്.
കൂട്ട അറസ്റ്റുകളും സുരക്ഷാ നിയന്ത്രണങ്ങളും നിലനിൽക്കെ തന്നെയാണ് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നയിക്കുന്ന പ്രതിഷേധം കടുക്കുന്നതെന്നതും ശ്രദ്ധേയം.
റാവലകോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കുത്തിയിരിപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണഘടനാപരവും സാമ്പത്തികവുമായ അവകാശങ്ങൾക്കായി പല ഭാഗങ്ങളിലും പ്രകടനങ്ങൾ അരങ്ങേറുകയാണ്. ചാർഹോയിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. മിർപൂർ ജില്ലയിലെ ദാദ്യാൽ തെഹ്‌സിലിലെ അംബ് ഗ്രാമത്തിൽ പാക്കിസ്ഥാൻ പോലീസും റേഞ്ചേഴ്‌സും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് മുതിർന്നതായി പാർട്ടി ആരോപിച്ചു.
38 ഇന ചാർട്ടർ ഓഫ് ഡിമാൻഡ്‌സ് എന്ന പേരിൽ പ്രചാരണം നടത്തുന്ന പൗരാവകാശ സംഘടനയായ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമ്പത്തിക പരിഷ്ക്കാരങ്ങൾ, പ്രാദേശിക വിഭവങ്ങളുടെ അസമമായ വിതരണം അവസാനിപ്പിക്കുക, അമിതമായ അർദ്ധസൈനിക വിന്യാസം പിൻവലിക്കുക, കൂടുതൽ രാഷ്ട്രീയ സ്വയംഭരണം എന്നിവയാണ് ജെഎഎസിയുടെ പ്രധാന ആവശ്യങ്ങൾ.
