ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ രാമചരിതമാനസം ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് ലക്ഷ്മിനാരായണൻ്റെ ആരോപണം. 2024 ഏപ്രിലിൽ അദ്ദേഹത്തിന്റെ കുടുംബം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകിയതാണ് ഈ രാമചരിതമാനസം.
വിഷയം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് സൂചിപ്പിച്ചപ്പോൾ, ക്ഷേത്രത്തിലേക്ക് അർപ്പിക്കുന്ന എല്ലാ വഴിപാടുകളും മന്ദിറിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ലക്ഷ്മിനാരായണൻ പറയുന്നു. രാമമന്ദിറിൽ സംഭാവനയായി ലഭിച്ച വലിയ അളവിലുള്ള വെള്ളിക്കട്ടികളും ഇഷ്ടികകളും അപ്രത്യക്ഷമായതിനെക്കുറിച്ച് നേരത്തെ പ്രതിപക്ഷവും ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷനും (ഐബിജെഎ)
ചോദ്യങ്ങൾ ഉയർത്തിയിരുന്നതാണ്. ക്ഷേത്ര നിർമ്മാണ വേളയിൽ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ സംഭാവന ചെയ്ത 4 കിലോ വെള്ളി ഇഷ്ടികയും അവയിൽ ഉൾപ്പെടുന്നു. എന്നാൽ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം 200 കിലോഗ്രാം വെള്ളിക്കട്ടികൾ മോഷ്ടിക്കപ്പെട്ടുവെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയുകയായിരുന്നു.
ജൂൺ 7 നാണ് രാമക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് പുറത്തുവന്നത്. പിന്നീട്, യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് ജൂൺ 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിലെ സംഭാവന എണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
