ജിദ്ദ : പരസ്പര പ്രതിരോധ കരാറിന്റെ ഭാഗമായി 8,000 സൈനികരെയും, ഒരു ഫൈറ്റർ ജെറ്റ് സ്ക്വാഡ്രണിനെയും, ഒരു വ്യോമ പ്രതിരോധ സംവിധാനത്തെയും സൗദി അറേബ്യയിലേക്ക് വിന്യസിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതാണ് വിവരം. യുഎസ് – ഇറാൻ സംഘർഷത്തിൽ ഇസ്ലാമാബാദ് പ്രധാന മദ്ധ്യസ്ഥരായി പ്രവർത്തിക്കുന്നതിനിടയിലാണ് ഈ സൈനിയ വിന്യാസമെന്നതും ഏറെ കൗതുകം.
പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ മുഴുവൻ നിബന്ധനകളും ഇപ്പോഴും രഹസ്യമാണ്. ആക്രമണമുണ്ടായാൽ ഇരുപക്ഷവും പരസ്പരം പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന നിബന്ധനയുണ്ട്. സൗദി അറേബ്യയെ പാക്കിസ്ഥാന്റെ ആണവ കുടയ്ക്ക് കീഴിൽ നിർത്തുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു.
പാക്കിസ്ഥാൻ ഇപ്പോൾ സൗദിയിൽ നടത്തിയ സൈനിക വിന്യാസത്തിൻ്റെ ഏകദേശ ചിത്രം ഇങ്ങനെയാണ് – 16 വിമാനങ്ങളുടെ ഒരു പൂർണ്ണ സ്ക്വാഡ്രൺ. അവയിൽ ഭൂരിഭാഗവും ചൈനയുമായി സംയുക്തമായി നിർമ്മിച്ച ജെഎഫ് -17 യുദ്ധവിമാനങ്ങളാണ്. ഏപ്രിൽ ആദ്യം ഇവ സൗദി അറേബ്യയിലേക്ക് അയച്ചു. പിന്നീടാണ് രണ്ട് സ്ക്വാഡ്രൺ ഡ്രോണുകൾ കൂടി അയച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഏകദേശം 8,000 സൈനികരെയാണ് വിന്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സൈനികരെ ഇനിയും അയയ്ക്കുമെന്നറിയുന്നു. കൂടാതെ ഒരു ചൈനീസ് HQ-9 വ്യോമ പ്രതിരോധ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയുടെ ധനസഹായത്തിൽ ഈ ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നത് പാക്കിസ്ഥാൻ ഉദ്യോഗസ്ഥരാണ്.
ഇറാൻ സംഘർഷകാലത്ത് വിന്യസിക്കപ്പെട്ട സൈനിക, വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പ്രാഥമികമായി ഉപദേശക, പരിശീലന പങ്കുണ്ടായിരിക്കുമെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ കരാർ പ്രകാരം, രാജ്യത്ത് വിന്യസിച്ചിരുന്ന പാക്കിസ്ഥാൻ സൈനികരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടാവുക.
