കൊച്ചി: നീറ്റ് പരീക്ഷ ക്രമക്കേടിൻ്റെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി(CJP)യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ കേസെടുത്ത് പോലീസ്. റാപ്പർ വേടന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പനമ്പിള്ളി നഗറിൽ നടന്ന പ്രതിഷേധ സംഗീത പരിപാടിക്കെതിരെയാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് നടപടി.
വേടനെ കൂടാതെ ഫുട്‌ബോൾതാരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, കെ.കെ. ഷാഹിന, മനീഷാ രാധാകൃഷ്ണൻ, എഴുത്തുകാരി നവമി തുടങ്ങിയവരും മറ്റ് നിരവധി പേരും പരിപാടിയിൽ പങ്കാളികളായിരുന്നു. ‘ആസാദി പാട്ടും പ്രതിഷേധവും-നമ്മളും അവർക്കൊപ്പം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആൾക്കൂട്ടം സംഘടിപ്പിക്കുകയും പരിപാടി നടത്തുകയും ചെയ്തത് മൂലം വഴി തടസ്സപ്പെട്ടെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് പ്രതിഷേധനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പനമ്പള്ളി നഗർ സെൻട്രൽ പാർക്കിനടുത്ത് വേടന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗീത പരിപാടി സംഘടിപ്പിച്ചത്.
