കാഠ്മണ്ഡും: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് ചിത്വാൻ പോലീസ്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സ്ത്രീയുടെ മൃതദേഹം മരപ്പലകകൾ ഉപയോഗിച്ച് ഉയർത്തിയും മുടിയിൽ പിടിച്ച് വലിച്ച് കമ്മലുകളും ആഭരണങ്ങളും മോഷ്ടിക്കുന്ന മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് ചെയ്തതും. വ്യാഴാഴ്ച ഭാരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായാണ് ജില്ലാ പോലീസ് ഓഫിസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നവൽപരാസിയിലെ ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയായ 25കാരനായ മദൻ ഗുരുംഗാണ് അറസ്റ്റിലായ ഒരാൾ. ഭാരത്പൂരിലുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സുൻസാരിയിലെ ചന്ദബേല മുനിസിപ്പാലിറ്റി സ്വദേശിയും നിലവിൽ ഭാരത്പൂരിൽ താമസിക്കുന്നയാളുമായ 38കാരനായ ഉമേഷ് ചൗധരിയാണ് അറസ്റ്റിലായ രണ്ടാമൻ.
ഭോട്ടെ കോശി നദിയിലുണ്ടായ രൂക്ഷമായ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നടപടികൾ തുടരുന്നതിനിടെയാണ് മോഷണം നടന്നത്. പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊള്ള, മോഷണം, അല്ലെങ്കിൽ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങളുടെ വിവരങ്ങളോ തെളിവുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ചിത്വാൻ പോലീസ് മേധാവി എസ് പി രമേശ്വർ പൗഡൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 400 നടുത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗിക വിശദീകരണം. 1300 ൽ അധികം പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.
