കാഠ്മണ്ഡു : പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിന് ഭീഷണിയുയർത്തി ചൈനയുടെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. തിബറ്റിലുള്ള ഈ തടാകം പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു തടയണയുടെ സഹായത്തോടെയാണ് നിൽക്കുന്നത്. തടയണയെ മറികടന്ന് വെള്ളം ഇതിനകം തന്നെ ഒഴുകിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയുടെ ജലവിഭവ മന്ത്രാലയമാണ് ഈ ഭീഷണിയെക്കുറിച്ച് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ ഈ തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പുറമെ അടുത്ത 3 ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രവചനം. ഇക്കാരണത്താൽ അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ തടാകം പൊട്ടി വെള്ളം താഴേക്ക് കുതിച്ചെത്താൻ സാദ്ധ്യതയേറെയാണെനാണ് ചൈനയുടെ വിലയിരുത്തൽ.
തടാകം പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കാൻ ചൈനീസ് ജലവിഭവ മന്ത്രാലയം തത്സമയ ഫ്ലഡ് സിമുലേഷനുകൾ നടത്തിവരികയാണ്. തിബറ്റിലെ അപകടസാദ്ധ്യതയുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വിവരമുണ്ട്. ബീജിങ്, ചെങ്ഡു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ ആന്റ് റെസ്ക്യൂ ടീമുകളെയും ചൈനീസ് സൈന്യത്തെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
തിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് തിബറ്റിലെ ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽ പ്രളയത്തിന് കാരണമായത്. നേപ്പാളിൽ 270-ലധികം ആളുകൾ മരണപ്പെടുകയും 1300 ൽ അധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ തീർത്ഥാടകരും വിനോദസഞ്ചാരികളുമായ ഒട്ടേറെ വിദേശികളുണ്ട്. ഇന്ത്യയിൽ നിന്നുള്ള 288 പേരും ഇതിലുൾപ്പെടുന്നു. കേരളത്തിൽ നിന്ന് നൂറിനടുത്ത് സഞ്ചാരികൾ നേപ്പാളിൽ ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും ഇതിൽ പകുതിയോളം പേരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. 53 പേരുടെ വിവരം ലഭ്യമല്ലെങ്കിലും അവർ സുരക്ഷിതരാണെന്നാണ് വിവരം.
