[Photo Courtesy : PTI/X]
പാട്‌ന : ബിഹാർ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ഭക്തർ വൻതോതിൽ തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണം.
ട്രെയിനുകളിൽ ക്ഷേത്രത്തിലേക്ക് വലിയതോതിൽ ഭക്തർ എത്തിയതാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചതെന്ന് പറയുന്നു. രാവിലെ 6:30-നും 6:45-നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ ക്ഷേത്രപരിസരത്തെ ജനക്കൂട്ടം നിയന്ത്രണാതീതമായി. തിരക്ക് വർദ്ധിച്ചതോടെ ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകർന്ന് ആളുകൾ കൂട്ടത്തോടെ മറിഞ്ഞ് വീഴുകയുമായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണത്തിനും നേതൃത്വം നൽകുന്നുണ്ട്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് വിശേഷിപ്പിച്ച ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ശ്രീ ഇന്ദ്രദമനേശ്വർ മഹാദേവ ക്ഷേത്രം എന്ന പേരിലറിയപ്പെടുന്ന ഇവിടെ വലിയൊരു ശിവലിംഗമാണുള്ളത്. ശ്രാവണ മാസത്തിൽ വലിയ തോതിൽ ഭക്തർ എത്തുന്ന ഇടമാണിത്.
