ന്യൂഡല്‍ഹി: വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിജെപി വീണ്ടും തെരുവിലിറക്കുന്നത്. സെപ്റ്റംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് സി.ജെ.പി. പ്രതിഷേധ മാർച്ച് നടത്തും. ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പാർട്ടി അറിയിച്ചത്. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നറിയുന്നു.
ജൂലായ് 25-നാണ് വിദ്യാർഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ പരസ്യമായി ഉറപ്പുകൾ നൽകിയത്. ഇതിനെത്തുടർന്നാണ് രാജ്യവ്യാപകമായി നടത്തിവന്ന പ്രതിഷേധങ്ങൾ താൽക്കാലികമായി പിൻവലിച്ചതെന്ന് സിജെപി വ്യക്തമാക്കി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഈ വാഗ്ദാനങ്ങൾ നടപ്പാക്കാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് സിജെപി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഐകകണ്ഠ്യേന സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നാണ് സിജെപി പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ രാജ്യത്തെ യുവതലമുറയെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ-കണ്‍വീനര്‍ സൗരവ് ദാസും ലീഗല്‍ അഫയേഴ്‌സ് വിഭാഗം മേധാവി രത്‌ന സിംഗും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വരാനിരിക്കുന്ന സമരങ്ങള്‍ക്കായി തയ്യാറായിരിക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളോടും യുവ പൗരന്മാരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും സിജെപി ആഹ്വാനം ചെയ്തു
