കോട്ടയം : സംസ്ഥാനത്തെ മലയോരമേഖലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ആൾനാശവും റിപ്പോർട്ട് ചെയ്തു. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. ഇടുക്കിയിലും കോട്ടയത്തുമായി 4 പേർ മരണപ്പെട്ടു. രണ്ടുപേരെ കാണാതായും വിവരമുണ്ട്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ വെള്ളത്തിൽ അമർന്നു.

തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരണപ്പെട്ടത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണാണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചത്. ലീലാമണിയുടെ ബന്ധുവാണ് ഇദ്ദേഹം.
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനുമാണ് മരിച്ച അടുത്ത രണ്ടു പേർ. ജോസഫിന്റെ മൃതദേഹം മണ്ണിനടിയിൽ പൂണ്ടുപോയ നിലയിലായിരുന്നു. നീണ്ട തിരച്ചിലിന് ഒടുവിലാണ് റെജീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്.

പത്തനംതിട്ട സീതത്തോട്, ചിറ്റാർ ഭാഗങ്ങളിൽ ഉൾപ്രദേശങ്ങളിൽ ഉരുൾ പൊട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. മൂന്നു ജില്ലയിലും പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ്.സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി വിവരം ലഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.
