കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി ആർസിയിലെ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിയായ നീഷ്മ ആണ് അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപിക. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കൂരാച്ചുണ്ട് സ്വദേശി കാവ്യയും മരുതോങ്കര സ്വദേശിയുമായ കീർത്തനയുമാണ് മുൻപ് അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാർ. കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയിൽ എത്തിയത്. തുടർന്നാണ് മൂന്നാമത്തെ അദ്ധ്യാപികയും പിടിയിലാവുന്നത്.
മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായാണ് കാവ്യയുടെയും കീർത്തനയുടെയും നീഷ്മയുടേയും ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവരുടെയെല്ലാം അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയെ റിമാൻഡ് ചെയ്ത ഉടൻ തന്നെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം കാവ്യയും പുറത്താക്കി.
