തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. അമൃതം ന്യൂട്രിമിക്‌സില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷന്‍ നിർദ്ദേശിച്ചു.
ഉല്‍പ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്‌സ് അളവ് നിശ്ചയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമൃതം പൊടിയുടെ പാക്കേജില്‍ പോഷക വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട അളവും പാക്കേജില്‍ കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
അമൃതം പൊടിയില്‍ 20 % പഞ്ചസാരക്ക് പുറമെ 45 % ഗോതമ്പ്, 15% പൊരിക്കടല, 10% കപ്പലണ്ടി, 10% സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ആറുമാസം മുതല്‍ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ദിവസം 135 ഗ്രാം എന്ന കണക്കില്‍ പലഹാരമായോ കുറുക്കിയോ നല്‍കാമെന്നതാണ് അംഗനവാടികളില്‍ നിന്നു നല്‍കുന്ന നിര്‍ദ്ദേശം.
നേരത്തെ ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശവുമായി വനിത-ശിശുവികസന വകുപ്പും രംഗത്ത് വന്നിരുന്നു. അമൃതം പൊടിയില്‍ അടങ്ങിയിരിക്കുന്ന 20 ശതമാനം പഞ്ചസാര വളര്‍ന്നു വരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നും വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചിരുന്നു.
