പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരോട് വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് പരാതി. രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയുമെന്ന മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശമാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. എംപിയുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ.
മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജന്മാരുടെ രാപ്പൽ സമരം നടക്കുന്നതിനിടെയാണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ വി കെ ശ്രീകണ്ഠൻ എംപി അനുനയനീക്കത്തിന് എത്തിയത്. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായിട്ടും എക്സറെ മിഷൻ ഇല്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് എംപി പറഞ്ഞത്. വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തപ്പോൾ എംപി ക്ഷുഭിതനായി. സമരത്തെ പുച്ഛത്തോടെ കണ്ട എംപി വിദ്യാർത്ഥികളുടെ ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലായെന്നും ഷോ ഇറക്കേണ്ടെന്ന് പറഞ്ഞതായും വിദ്യാർത്ഥികൾ ആരോപിച്ചു.
വീഡിയോ ചിത്രീകരിച്ചിരുന്ന ഡോക്ടറോട് മൊബൈൽ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളെ നോക്കി ഇവന്മാരൊക്കെയാണോ ഡോക്ടർ ആകാൻ പോകുന്നേ എന്ന പരാമർശം എംപി നടത്തിയെന്നും ആരോപണമുണ്ട്.
