ടെഹ്റാൻ : ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കവെ, ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം കൈകൊണ്ട് ടെഹ്റാൻ. ഇത് സംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകരിച്ചു. സേവനങ്ങള്‍ക്കുള്ള ഫീസ് എന്ന രീതിയിലാണ് ഇറാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇറാന്‍ റിയാലോ ഇറാന്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും കറന്‍സിയിലോ ഈടാക്കാനാണ് നീക്കം. ലോകത്തെ സമുദ്രമാര്‍ഗ്ഗമുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക നീക്കത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്
നടക്കുന്നത്. 2026 ഫെബ്രുവരി 28-ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഹോര്‍മൂസ് വാർത്തകളിൽ നിറഞ്ഞു തുടങ്ങിയത്.
.
അതേസമയം, സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ മറുഭാഗത്ത് തുടരുന്നുണ്ട്. ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഇറാനിലെത്തുന്ന പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൻ്റെ വിശദാംശങ്ങൾ യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്ന് വിശദീകരിക്കാനിരിക്കെയാണ് ഈ നീക്കം. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ചേരാൻ ഇറാന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ പാർലമെൻ്റിൻ്റെ വാർത്താ ഏജൻസി മേധാവി മെഹ്ദി റാഹിമിയാണ് ഇറാന് ഉടമ്പടിയിൽ ചേരാൻ ക്ഷണം ലഭിച്ചതായി വ്യക്തമാക്കിയത്. ക്ഷണം പരിഗണനയിലാണെന്നും മെഹ്ദി റാസിവി പറയുന്നു. സൗദിയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ഛിച്ചിരിക്കെയാണ് അപ്രതീക്ഷിത നീക്കം. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ ഏതെങ്കിലും രാജ്യം പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇറാൻ ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
