ന്യൂഡൽഹി : വിദ്യാർഥികൾക്കെതിരെ നടന്ന പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ കുത്തിയിരിപ്പ് സമരം വിജയം കണ്ടു. കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന രാഹുലിൻ്റെ തീരുമാനത്തിന് മുൻപിൽ പോലീസ് മുട്ടുമടക്കി. രാഹുൽ ഗാന്ധിക്കൊപ്പം എത്തിയ സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യാർത്ഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ 5 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനെ നിർബ്ബന്ധിതമാക്കിയത്. ആക്രമണത്തിന് ഇരയായ സഹിലിനും കുടുംബത്തിനും നീതി തേടിയാണ് എത്തിയതെന്നും കേസെടുക്കും വരെ പ്രതിഷേധം തുടരുമെന്നും രാഹുൽ ഗാന്ധി തറപ്പിച്ചു പറഞ്ഞിരുന്നു. പെല്ലറ്റും മെഡിക്കൽ രേഖകളും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകർക്ക് മുൻപിൽ പ്രദർശിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ എന്തിനാണ് ഭയക്കുന്നതെന്നും ഭയം, കുറ്റസമ്മതമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിൽ ജന്തർ മന്ദിറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടയുണ്ടായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ സാഹിൽ ലോചവ് നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങിയത്.
