ന്യൂഡല്‍ഹി : ജന്തര്‍മന്തറിൽ നടന്ന സിജെപി സമരവുമായി ബന്ധപ്പെട്ട് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുമായി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥിക്കൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനാണ് രാഹുൽ ഗാന്ധി എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പെല്ലറ്റ് ഗൺ പ്രയോഗിച്ച പോലീസിനെതിരെ കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധി പ്രതിഷേധം ആരംഭിയ്ക്കുകയായിരുന്നു. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ത്ഥിയോടൊപ്പമാണ് രാഹുൽ എത്തിയത്. ആദ്യം മന്ദിർ മാർഗ് പോലീസ് സ്‌റ്റേഷനിലേക്ക് പോയെങ്കിലും അവിടെയും കേസെടുക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയെ നേരിൽ കണ്ടത്.
പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തന്നെ സാഹില്‍ പരാതി കൊടുക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. ഇതേ തുടർന്ന് കൂടിയാണ് രാഹുൽ ഗാന്ധി സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.
സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും സാഹിലിന് കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർത്ഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വിദ്യാർത്ഥികൾക്ക് നീതിക്ക് വേണ്ടിയുള്ള പ്രതിപക്ഷ നേതാവിൻ്റെ പുതിയ നീക്കം.
